സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഹോട്ടൽ പേൾ റീജൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. KPA ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ ദേശീയ സെക്രട്ടറി ശ്രീ. ജെറി രാജു, മറ്റു നേതാക്കൾ എന്നിവർക്ക് പുറമെ 450 ലേറെ പ്രതിനിധികൾ പങ്കെടുത്തു. കാതലായ നാല് പ്രമേയങ്ങൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തു പാസ്സാക്കി.
തൃശ്ശൂർ ജില്ലയുടെ സമഗ്രവികസനം, ആരോഗ്യം,വിദ്യാഭ്യാസം, ടോൾ പ്ലാസ, കർഷകരുടെ പ്രശ്നങ്ങൾ, പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയിൽ ഉൾപ്പെട്ട കാര്യങ്ങളാണ്.
പ്രവാസികൾ നേതൃത്വം കൊടുക്കുന്നുവെങ്കിലും ഈ നാട്ടിലെ ഏതൊരു പൗരനും അംഗത്വമെടുത്ത് സക്രിയമായി പ്രവർത്തിച്ച് KPA യുടെ നേതൃത്വത്തിലേക്ക് എത്തിപ്പെടാം. ഇത് പ്രവാസികളുടെ മാത്രമായുള്ള പാർട്ടിയല്ല. സമാനമനസ്കരായ 18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും കടന്നു വരാവുന്ന പ്രസ്ഥാനമാണ് KPA.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സാന്നിദ്ധ്യമറിയിക്കാനും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെ നിർണായക ശക്തിയാവാനും ലക്ഷ്യമിട്ടുള്ള ചിട്ടയായുള്ള പ്രവർത്തനമാണ് KPA നടത്തുന്നത്.
ബന്ദ് , ഹർത്താൽ, ജനജീവിതത്തെ ദുസ്സഹമാക്കുന്ന അക്രമ സമരങ്ങൾ എന്നിവയോട് സന്ധിയില്ലാത്ത KPA നിലപാട് ഇപ്പോൾ തന്നെ കേരള രാഷ്ട്രീയത്തിൻ ചർച്ചയായിട്ടുണ്ട്.
“പ്രവാസികളിലൂടെ സ്വയം പര്യാപ്ത കേരളം” എന്ന മുദ്രാവാക്യമുയർത്തി രംഗത്തു വന്ന KPA ഒരു വർഷം പിന്നിടുമ്പോൾ ദരിദ്ര വിഭാഗത്തിൽപ്പെട്ട രണ്ടു കുടുംബത്തിന് സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കായി രൂപ കല്പന ചെയ്ത “ആയിരം വീട്” പദ്ധതിയിലൂടെ ” വീടുകൾ നിർമ്മിച്ചു നൽകി.
വിദേശ രാജ്യങ്ങളിൽ തൊഴിൽ സാധ്യത കണ്ടെത്തി യുവജനങ്ങളുടെ തൊഴിലില്ലായ്മക്കുള്ള പരിഹാരമായി പ്രവാസി ജോബ് എന്ന വെബ് പോർട്ടൽ ദിവസങ്ങൾക്കകം തയ്യാറാവും. KPA യിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്ക് ഇത്തരം കർമ്മ പദ്ധതികളിലൂടെ സാദ്ധ്യമാവും.